Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന് (ബിടിസി) മികച്ച നേട്ടം. 2023-24 സാമ്പത്തികവർഷത്തിൽ 23 കോടി രൂപയായിരുന്ന വാർഷിക വരുമാനം, 2024-25 കാലയളവിൽ 43 കോടി രൂപയായി ഉയർന്നു.
നൂതനവും വൈവിധ്യമാർന്നതുമായ വിനോദസഞ്ചാര പദ്ധതികൾ ആവിഷ്കരിച്ചു വിജയകരമായി നടപ്പാക്കിയാണ് ഈ നേട്ടം കെഎസ്ആർടിസി കൈവരിച്ചത്. തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിലുള്ള ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ്, മൂന്നാറിലെ ‘റോയൽ വ്യൂ’ ഗ്ലാസ് ടോപ്പ് ഡബിൾ ഡെക്കർ, കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ, വിദ്യാർഥികൾക്കായി വിനോദവും വിജ്ഞാനവും കോർത്തിണക്കിയ ട്രാവൽ ടു ടെക്നോളജി പാക്കേജുകൾ, തീർഥാടന ടൂറിസം പാക്കേജുകൾ, അന്തർസംസ്ഥാന ടൂറിസം പാക്കേജുകൾ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്.
2024 മാർച്ചിൽ ആരംഭിച്ച തിരുവനന്തപുരം നഗരക്കാഴ്ചകൾ പാക്കേജിന്റെ ഭാഗമായി 1,191 സർവീസുകൾ നടത്തി 2.77 കോടി രൂപ വരുമാനം നേടി. 2.08 കോടി രൂപയാണ് ഈ പദ്ധതിയുടെ പ്രവർത്തനലാഭം. 2025 ഫെബ്രുവരിയിൽ ആരംഭിച്ച മൂന്നാർ ‘റോയൽ വ്യൂ’ ഗ്ലാസ് ടോപ്പ് ഡബിൾ ഡെക്കർ സർവീസ് 1.18 കോടി രൂപയുടെ കളക്ഷൻ നേടി. സംസ്ഥാനത്തിനകത്തും പുറത്തും പ്രശസ്തമായ ഇതിന്റെ വിജയത്തെത്തുടർന്ന് 2026 ജനുവരി രണ്ടു മുതൽ രണ്ടാമതൊരു ബസ് കൂടി റോയൽ വ്യൂ 2 എന്ന പേരിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്.
2025 ജൂലൈയിൽ ആരംഭിച്ച കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ പദ്ധതിയിലൂടെ 3,712 യാത്രക്കാർ കൊച്ചി നഗരക്കാഴ്ചകൾ ആസ്വദിച്ചു. സ്കൂളുകളെയും കോളജുകളെയും കേന്ദ്രീകരിച്ച് നടത്തിയ വിദ്യാർഥി ടൂറിസത്തിന് 310 ട്രിപ്പുകളിലൂടെ ലഭിച്ച വരുമാനം 27 ലക്ഷം രൂപയാണ്.
തീർഥാടന ടൂറിസം പാക്കേജുകളിൽ പുതുതായി ഗുരുവായൂർ ദേവസ്വം ബോർഡുമായും കെഎസ്ആർടിസി കൈകോർക്കാനൊരുങ്ങുകയാണ്.
Kerala
തിരുവനന്തപുരം: നാലര നൂറ്റാണ്ടോളം പഴക്കമുള്ള കോട്ടയം ചെറിയപള്ളിയെ തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് രണ്ടു കോടി രൂപ ബജറ്റിൽ വകയിരുത്തി.
കട്ടപ്പനയെ വിനോദസഞ്ചാര ഹബ്ബാക്കിക്കൊണ്ട് കല്യാണത്തണ്ട്, അഞ്ചുരുളി ടൂറിസം വികസനത്തിന് 20 കോടി രൂപ അനുവദിച്ചു.
തിരുവനന്തപുരം ഉഴമലയ്ക്കൽ പഞ്ചായത്തിലെ മങ്ങാട്ടുപാറയിൽ പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി സോഫ്റ്റ് അഡ്വഞ്ചർ ടൂറിസം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ഒരു കോടി രൂപ ബജറ്റിൽ നീക്കിവച്ചു.
Kerala
തൊടുപുഴ: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഇടുക്കി ജില്ലയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. ക്രിസ്മസ് അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ഒരാഴ്ചയ്ക്കിടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 1,49,423 പേരാണ് എത്തിയത്.
ക്രിസ്മസ് ദിനത്തിലും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും വലിയ തോതിലുള്ള തിരക്കാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അനുഭവപ്പെട്ടത്. ക്രിസ്മസ് ദിനമായ വ്യാഴാഴ്ച 30,150 സഞ്ചാരികളാണ് ഡിടിപിസിയുടെ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. വെള്ളിയാഴ്ച 29,485 പേരും ശനിയാഴ്ച 32,007 പേരും സന്ദര്‍ശനം നടത്തി. ക്രിസ്മസ് തലേന്ന് 15,419 പേരും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവധി ആഘോഷിക്കാനെത്തിയിരുന്നു.
വാഗമണ്‍ മൊട്ടക്കുന്നിലും അഡ്വഞ്ചര്‍ പാര്‍ക്കിലുമാണ് കൂടുതല്‍ പേര് എത്തിയത്. ക്രിസ്മസ് ദിനത്തില്‍ മൊട്ടക്കുന്നില്‍ 7,693 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 6,470 പേരും സന്ദര്‍ശനം നടത്തി. പിറ്റേന്ന് മൊട്ടക്കുന്നില്‍ 8,644 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 6,965 പേരും സന്ദര്‍ശനം നടത്തി.
രാമക്കല്‍മേട്, പാഞ്ചാലിമേട്, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് എന്നിവിടങ്ങളിലും കൂടുതല്‍ സഞ്ചാരികള്‍ എത്തി. രാമക്കല്‍മേട്ടില്‍ ക്രിസ്മസ് ദിനത്തില്‍ 3,815 പേരും പിറ്റേന്ന് 2,781 പേരും സന്ദര്‍ശനം നടത്തി.
പാഞ്ചാലിമേട്ടില്‍ 2,552, 2,251 എന്നിങ്ങനെയും മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 4,211, 3,874 എന്ന ക്രമത്തിലുമാണ് രണ്ടു ദിവസമെത്തിയ സഞ്ചാരികളുടെ എണ്ണം. ഇതിനു പുറമെ മാട്ടുപ്പെട്ടി, അരുവിക്കുഴി, ശ്രീനാരായണപുരം, ഹില്‍വ്യു പാര്‍ക്ക്, ആമപ്പാറ എന്നിവിടങ്ങളിലും തിരക്കനുഭവപ്പെട്ടു.
വനംവകുപ്പിന്റെ അധീനതയിലുള്ള തേക്കടി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആയിരക്കണക്കിന് സഞ്ചാരികള്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായെത്തി. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ടൂറിസം കേന്ദ്രങ്ങള്‍ വൈദ്യുതദീപങ്ങളാല്‍ വര്‍ണാഭമാക്കിയിരുന്നു. കാലാവസ്ഥയും അനൂകുലമായിരുന്നതിനാല് കുടുംബസമേതമാണ് കൂടുതല്‍ പേരും എത്തിയത്.
ഇനി പുതുവത്സരത്തോടനുബന്ധിച്ചും വാഗമണ്‍, മൂന്നാര്‍, കാല്‍വരിമൗണ്ട്, പരുന്തുംപാറ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വന്‍ തിരക്കനുഭവപ്പെടും. വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ദിവസേന ആയിരക്കണക്കിന് സന്ദര്‍ശകരും നൂറുകണക്കിന് വാഹനങ്ങളുമാണ് എത്തുന്നത്. അതിനാല്‍ ഗതാഗതക്കുരുക്കും അതിരൂക്ഷമാണ്.
പുതുവത്സരാഘോഷത്തിനായി ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വലിയ ബുക്കിംഗും ലഭിച്ചിട്ടുണ്ട്. ചെറുകിട കച്ചവടക്കാര്‍ക്കും ചാകരക്കാലമാണ് ക്രിസ്മസ്-പുതുവത്സര ദിനങ്ങള്‍. പുതുവത്സരാഘോഷങ്ങള്‍ അതിരുവിടാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ലഹരി പാര്‍ട്ടികള്‍ക്കെതിരേയും അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.